Wednesday, September 09, 2009

വടകരയുടെ നിത്യസ്വതന്ത്രന്‍

കലന്തന്‍ ഹാജി അന്തരിച്ചു.

ആരാണ് കലന്തന്‍ ഹാജി എന്നു നിങ്ങള്‍ ചോദിച്ചാല്‍, ഞാന്‍ പറയും ഞങ്ങള്‍ വടകര നിയോജക-ലോകസഭാ മണ്ഡലത്തിലെ ആളുകള്‍ക്ക് അദ്ദേഹം നിത്യസ്വന്തന്ത്രനായ ഒരു മനുഷ്യനായിരുന്നു എന്ന്‌. എല്ലാ തെരഞ്ഞെടുപ്പുകളിലും വടകര മണ്ഡലത്തില്‍ മത്സരിക്കാന്‍ കച്ചകെട്ടിയിറങ്ങുമായിരുന്നു അദ്ദേഹം. ഒരു പാര്‍ട്ടിയുടേയും പിന്തുണ ഇല്ലാതെ സ്വതന്ത്രനായി. മിക്കപ്പോഴും കെട്ടിവച്ച കാശു പൊകുമെങ്കിലും വീണ്ടും അദ്ദേഹം മത്സരിച്ചു കൊണ്ടേയിരുന്നു. എന്നും ഇടത്തു പക്ഷത്തിന്റെ കോട്ടയായിരുന്ന വടകരയില്‍ (കഴിഞ്ഞ തെരെഞ്ഞെടുപ്പ് വരെ) ഒരു പാര്‍ട്ടിയിലും കാലു കുത്താതെ വീണ്ടും വീണ്ടും മത്സരിക്കാന്‍ ധൈര്യം കാണിച്ച അദ്ദേഹം, ഒരിക്കലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞടുപ്പില്‍ മത്സരിച്ചിരുന്നില്ലെന്ന വിവരം ഇന്നത്തെ മാതൃഭൂമിയില്‍ നിന്നാണ് ഞാന്‍ അറിയുന്നത്. ബിരിയാണിച്ചെമ്പിലെന്തിനാ കഞ്ഞി വയ്ക്കുന്നെ എന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ അദ്ദേഹം മത്സരിച്ചിരുന്നില്ല. വോട്ടെടുപ്പിനെത്തിയ ഞാന്‍ അദ്ദേഹത്തിന്റെ പേര് കാണാതെ അത്ഭുതപ്പെട്ടിരുന്നു. എന്നാല്‍ അദ്ദേഹം തെരെഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അപേക്ഷിച്ചിരുന്നുവെന്നും എന്തോ സാങ്കേതിക കാരണങ്ങളാല്‍ അത് അയോഗ്യമായി പ്രഖ്യാപ്പിച്ചുവെന്നും ഇന്നാണ് അറിഞ്ഞത്.

കോഴിക്കോട്ടുകാര്‍ക്ക് രാമദാസ് വൈദ്യരെന്നപ്പോലെ, ഒരു പക്ഷേ അത്രത്തോളം വരില്ലെങ്കിലും, വടകരക്കാരുടെ മനസ്സില്‍ കലന്തന്‍‌ഹാജിയും മറക്കാനാവാത്ത ഒരു കഥാപാത്രം തന്നെ.

No comments: